അജിത്തിന്റെ വിയോഗവും പവാറിന്റെ ധർമസങ്കടവും
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഫെബ്രുവരി 12-ന് ഇരുപക്ഷ എൻ.സി.പിയുടെയും ലയനം പ്രഖ്യാപിച്ച് ജേഷ്ഠപുത്രൻ അജിത് പവാറിനെയും മകൾ സുപ്രിയ സുലെയേയും പാർട്ടി ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള നിശബ്ദ നീക്കത്തിലായിരുന്നു എൺപത്തിയഞ്ചുകാരനായ ശരദ് പവാർ. എന്നാൽ, ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാന ദുരന്തം അജിത് പവാറിന്റെ ജീവൻ കവർന്നതോടെ കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തിലായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശരദ് പവാറിനെ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു.
ലയനശേഷം ഭരണപക്ഷത്തോ (എൻ.ഡി.എ) പ്രതിപക്ഷത്തോ (ഇൻഡ്യ ബ്ലോക്ക്) എവിടെ വേണം പാർട്ടി തുടരേണ്ടതെന്നത് അജിതിന്റെ തീരുമാനത്തിന് വിടാനായിരുന്നു പവാറിന്റെ ചിന്ത. ഇങ്ങനെയിരിക്കെയാണ് ജനുവരി 28-ന് രാവിലെ മഹാരാഷ്ട്രയെ കണ്ണീരിലാഴ്ത്തി ആ വാർത്ത കാട്ടുതീയായി പടർന്നത്. വിമാനം തകർന്നുവീണ് അജിത് പവാർ കൊല്ലപ്പെട്ടെന്ന വാർത്ത ഉൾക്കൊള്ളാൻ ആർക്കുമായില്ല.
ഒരുഭാഗത്ത് അജിതിന്റെ അന്തിമ ചടങ്ങുകൾ നടക്കേ, മറുഭാഗത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുണ്ടായി. ചിതയുടെ കനലെരിഞ്ഞതും അജിതിന്റെ വിധവ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കി. ബി.ജെ.പിയുടെ മൗനാനുവാദത്തോടെ അജിത് പക്ഷത്തെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, സുനിൽ തട്ക്കരെ, ഛഗൻ ഭുജ്ബൽ എന്നിവരാണ് അതിന് ചരടുവലിച്ചത്. അജിത് പവാർ ലയന ചർച്ച നടത്തിയെന്ന അവകാശവാദം അജിത് പക്ഷ നേതാക്കൾ തള്ളുകയും ചെയ്തു. ശരദ് പവാറിനെ നേരിൽ കണ്ട് അനുഗ്രഹം തേടുക........
