പൊതുതാൽപര്യ ഹരജിയെ ഭയക്കുന്ന ഭരണകൂടം
സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന അഭിഭാഷകനുമായിരുന്ന ജി. വസന്ത പൈ 1964-ൽ മദ്രാസ് ഹൈകോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തു. അന്നത്തെ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. രാമചന്ദ്ര അയ്യർ വിരമിക്കൽ പ്രായം നീട്ടിക്കിട്ടുന്നതിനായി ജനനത്തീയതി തിരുത്തിയെന്നായിരുന്നു ആരോപണം. 64 വയസ്സുകാരനായിരുന്ന എസ്. രാമചന്ദ്ര അയ്യരുടെ സർട്ടിഫിക്കറ്റിൽ പ്രായം 60 എന്നായിരുന്നു കാണിച്ചിരുന്നത്. വ്യക്തമായ രേഖകളും തെളിവുകളും സഹിതം വസന്ത പൈ നൽകിയ പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ട അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.ബി. ഗജേന്ദ്രഗഡ്കർ, കേസ് കോടതിയുടെ പരിഗണനയിൽ വരുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ അയ്യരോട് നിർദേശിച്ചു. ഒരു പക്ഷേ, ഇതായിരുന്നിരിക്കാം ഇന്ത്യയിലെ ആദ്യത്തെ പൊതുതാൽപര്യ ഹരജി. അക്കാലം വരെയും ഇന്ത്യയിലെ കോടതികൾ ഏതെങ്കിലും പ്രവൃത്തിയോ സംഭവമോ നേരിട്ടോ അല്ലാതെയോ ബാധിച്ച വ്യക്തികളുടെ പരാതികൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. കോടതികളാവട്ടെ തങ്ങളുടെ യഥാർഥ അപ്പീൽ അധികാരപരിധിയിലുള്ള കേസുകൾ മാത്രമാണ് വിചാരണ ചെയ്ത് തീർപ്പ് കൽപ്പിച്ചിരുന്നത്.
ബിഹാറിലെ ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന തടവുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി 1979-ൽ അഡ്വ. കപില ഹിംഗോറാണി സുപ്രീം കോടതിയിൽ ഹരജി നൽകി. ചീഫ് ജസ്റ്റിസ് പി.എൻ. ഭഗവതിയും ജസ്റ്റിസ് ഇ.എസ്. വെങ്കിട്ടരാമയ്യയും ഉൾപ്പെട്ട ബെഞ്ച് തടവുകാർക്ക് സൗജന്യ നിയമസഹായം നൽകണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ഉത്തരവിട്ടു.........
