'എഐ എത്ര ബുദ്ധിമാനായാലും, മനുഷ്യൻ തന്നെയാണ് പ്രീമിയം വേർഷൻ'
''മനുഷ്യ മനസിനെ തിരുമേനിയോളം അടുത്തറിഞ്ഞിട്ടുള്ളവരിലാണ് ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്.'
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആരാണെന്ന് തിരിച്ചറിഞ്ഞ് അത് ആരോടും പറയാനാവതെ പണ്ടാരമടങ്ങി നിക്കുന്ന ഡോ. സണ്ണി ആണല്ലോ ഇത് നമ്മളോട് ആദ്യം പറഞ്ഞത്. അതായത് ഗുരുവായി കരുതണമെങ്കിൽ മനസിനെ അടുത്തറിയാനുള്ള ശേഷിയോ കരുതലോ ഉണ്ടാകണം എന്നാണല്ലോ അർത്ഥം.
ചുരുക്കിപറഞ്ഞാൽ ഗുരുവാകാൻ വലിയ താടിയും കാവി വസ്ത്രവും ഹിമാലയത്തിലെ ഗുഹയും ഒന്നും വേണ്ട. മനുഷ്യന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞാൽ മതി. അങ്ങനെയാണെങ്കിൽ ഇന്നത്തെ കാലത്ത് ഗുരുക്കന്മാരുടെ ഏറ്റവും വലിയ ആശ്രമം ഋഷികേശിലോ ഹരിദ്വാറോ അല്ല. മൊബൈൽ ഫോണിനുള്ളിലാണ്. ഗുരുവിന്റെ പേര് - എഐ.
മലയാളികൾക്ക് ഇപ്പോൾ ഒരു പുതിയ ബന്ധുവുമുണ്ട്. പേര് 'എഐ അങ്കിൾ'. വീട്ടിലെ പ്രശ്‌നം മുതൽ പ്രണയത്തിന്റെ പിരിമുറുക്കം വരെ കേട്ടിരിക്കാൻ ഇയാൾക്ക് ( അവളോ അയാളോ, ആ ആർക്കറിയാം) മടിയില്ല. ഉപദേശം ചോദിച്ചാൽ 'നിനക്ക് ഒരു വിവരവുമില്ല' എന്ന് പറയില്ല. 'ഇത്രയും കാലം ജീവിച്ചിട്ട് ഇതുപോലും അറിയില്ലേ?' എന്ന് പരിഹസിക്കില്ല. മറിച്ച്, 'നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകുന്നു' എന്നൊരു വാചകത്തിൽ തുടങ്ങും.
ഈ ഒരു വാചകത്തിൽ മനുഷ്യർ തോറ്റുപോകുന്നുണ്ട്. കാരണം ടോൾ ഫ്രീ നമ്പരിലെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് അല്ലാതെ വേറെ ആരും നമ്മോട് അങ്ങനെ പറയില്ല.
നമ്മളാരെങ്കിലും എന്തെങ്കിലും സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞാൽ ആദ്യം നമ്മളെ തെറ്റുകാരനാക്കാൻ പറ്റുമോ എന്നാണ് അവർ നോക്കുക. കേരളത്തിലെ ഏറ്റവും വലിയ വിനോദങ്ങളിൽ ഒന്ന് മറ്റൊരാളുടെ തെറ്റ് കണ്ടു പിടിക്കലാണ്. ഇതെങ്ങാനുമൊരു കായിക ഇനമായിരുന്നേൽ സ്വർണവും വെള്ളിയും വെങ്കലവുമൊക്കെ നമുക്ക് മാത്രമേ കിട്ടൂ.
ആരെങ്കിലും പറയും: 'എനിക്ക് ഒരു അബദ്ധം പറ്റി.' അപ്പോൾ നമ്മുടെ മറുപടി റെഡിയാണ്. 'പറ്റി എന്ന് പറഞ്ഞാൽ മതി. അബദ്ധമായിരിക്കും അതെന്ന് ഞങ്ങൾക്ക് ഊഹിക്കാം. കാരണം അതൊക്കെ ചെയ്യാൻ നിനക്കേ പറ്റൂ.'
എന്നാൽ എഐയോട് അതേ കാര്യം പറഞ്ഞുനോക്കൂ.
ഇപ്പോൾ റീലുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സംഭാഷണം കണ്ടു. ഒരു പെൺകുട്ടി എഐയോട് പറയുന്നു.
'എഐ അങ്കിളേ, ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ഭർത്താവ് വലിയ ജാഡയും മൊടയും. ഒരു കാര്യവുമില്ലാതെ എന്നെ ചാടിക്കടിക്കാൻ വന്നു. എനിക്ക് ദേഷ്യം വന്നു. ഞാൻ ബ്രേക്ക്ഫാസ്റ്റ്........
