കൊല്ലപ്പെട്ടത് രാജീവ് ഗാന്ധിയായിരുന്നു, വിവാഹപന്തലിൽ ചന്ദ്രേട്ടനെയുംകാത്ത് തുളസിചേച്ചി ഇരുന്നു...
പ്രതീകാത്മക ചിത്രം | Created With AI
ആലപ്പുഴയിലെ ഹരിപ്പാട്ടുകാരനായ രജീവ് 307-ാം നമ്പറിലായിരുന്നു താമസിച്ചിരുന്നത്. 303-ല്‍ താമസിച്ചിരുന്ന ചന്ദ്രേട്ടനും 307-ല്‍ താമസിക്കുന്ന രജീവേട്ടനും, ബെഞ്ചില്‍ കിടന്നുറങ്ങുന്ന എനിക്കും കൂടി ഉള്ളതായിരുന്നു കോമണ്‍ ബാത്ത്‌റൂം. ബാത്ത്‌റൂമില്‍ കയറിയാല്‍ കുറച്ചധികം സമയം ചെലവഴിക്കുന്ന ആളാണ് ഞാന്‍. ഒരു ദിവസം കുളികഴിഞ്ഞ് ബാത്‌റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ രജീവേട്ടന്‍ ബാത്ത്‌റൂമിന് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ രജീവേട്ടന്‍ ബാത്‌റൂമിന്റെ വാതിലില്‍ ജന്റിലായി മുട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് ഞാന്‍ പുറത്തിറങ്ങിയ പാടെ അദ്ദേഹത്തോട് ''സാറി'' എന്നു പറഞ്ഞു. സോറിക്കുപകരം ഞാന്‍ സാറി എന്ന് പറഞ്ഞതുകൊണ്ട് രജീവേട്ടന്‍ ഞാന്‍ തമിഴനാണെന്നു മനസ്സിലാക്കി. അങ്ങനെ ഒരിക്കല്‍ ഞാന്‍ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബെഞ്ചില്‍ കിടന്നുറങ്ങാന്‍ നോക്കുമ്പോള്‍ രാജീവേട്ടന്‍ എന്റെ അടുത്തുവന്ന് പരിചയപ്പെട്ടു. രജീവേട്ടന്റെ കൈയ്യില്‍ ഒരു വാക്മാന്‍ ഉണ്ടായിരുന്നു. ഒരു സിക്സ്റ്റി ഓഡിയോ കാസറ്റ് റെക്കോര്‍ഡ് ചെയ്യിക്കാനായി നല്ല തമിഴ്പാട്ടുകള്‍ പറഞ്ഞുതരുമോ എന്നു രജീവേട്ടന്‍ ചോദിച്ച അടുത്ത സെക്കന്റില്‍തന്നെ ഞാന്‍ ചാടി എഴുന്നേറ്റ് ബെഞ്ചില്‍ ഇരുന്നു. ഞാന്‍ പറഞ്ഞുതരാം ഏട്ടാ, എന്ന് പറഞ്ഞപ്പോള്‍ രാജീവേട്ടന്‍ റൂമില്‍ ചെന്ന് ഒരു പേനയും നോട്ട്ബുക്കും എടുത്തുകൊണ്ടുവന്നു.
ആ സമയത്ത് പുഷ്പതിയേറ്ററില്‍ 'സാമിപോട്ട മുടിച്ച്' എന്ന തമിഴ് സിനിമ കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ടായിരുന്നു. രജീവേട്ടനും കണ്ടത്രെ. മാത്രമല്ല, ആ സിനിമയിലെ പാട്ടുകളൊക്കെ എനിക്ക് ഇഷ്ടപ്പെട്ടതാണ്. അതേപോലെ തന്നെ രജീവേട്ടനും ആ സിനിമയിലെ പാട്ടുകളൊക്കെ ഇഷടപ്പെട്ടുവത്രെ. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ ആ സിനിമയിലെ പാട്ടൊക്കെ എന്റെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു. ആ സിനിമയിലുള്ള മൂന്നുപാട്ടുകള്‍ വേണമെന്ന് രാജീവേട്ടന്‍ പറഞ്ഞു.
1. പൊന്നെടുത്ത് വാരേന്‍ വാരേന്‍...
2. മാതുളം കനിയേ....
ഈ രണ്ട് പാട്ടുകള്‍ ഞാന്‍ പാടിക്കൊടുത്തപ്പോള്‍ അത് എഴുതിയെടുത്തിട്ട് രാജീവേട്ടന്‍ ചിത്രചേച്ചി പാടിയ ഒരു സൂപ്പര്‍ പാട്ടുണ്ടല്ലോ എന്ന് ചോദിച്ചു. ഉടനെ, ഞാന്‍ ''മംഗളത്ത് കുങ്കുമപ്പൊട്ട് വന്തത് ഇന്‍ട്ര് നെറ്റിയില്‍ തൊട്ട്...''എന്ന് പാടിക്കൊടുത്തപ്പോള്‍ രജീവേട്ടന്‍ പറഞ്ഞു. ഈ പാട്ടു തന്നെയാണ്
ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. അതുകേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. കാരണം എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് ആ പാട്ടായിരുന്നു.
ആ മൂന്നുപാട്ടുകളെക്കൂടാതെ വേറെയും ഒമ്പതുപാട്ടുകള്‍ കൂടി ഞാന്‍ പറഞ്ഞുകൊടുത്തു. രജീവേട്ടന്‍ ആ പാട്ടുകളൊക്കെ എഴുതിയെടുത്ത് റെക്കോര്‍ഡിംഗ് സെന്ററില്‍ കൊണ്ടു ചെന്ന് റെക്കോര്‍ഡ് ചെയ്യിപ്പിച്ച് വാക്മാനില്‍ ഇട്ട് പാട്ടുകളെല്ലാം എന്നെ കേള്‍പ്പിക്കുകയും ചെയ്തു. അതോടുകൂടി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.
ആ കാലത്തൊക്കെ ഞാന്‍ കാണുന്ന ആള്‍ക്കാരോടൊക്കെ ഞാന്‍ ജയിലില്‍ പോയകഥ വീരശിവാജികഥ പോലെ പറഞ്ഞുനടക്കുമായിരുന്നു. ഒരു ദിവസം രജീവേട്ടന്‍ പറഞ്ഞു: 'ഇളങ്കോ നിങ്ങള്‍ ജയില്‍പോയ കഥ ഇങ്ങനെ പറഞ്ഞുനടക്കരുത്, ജയിലിലേക്ക് പോയത് അത്ര നല്ല കാര്യമൊന്നുമല്ല. ദയവായി ഇനി വേറെ ആരോടും ഇത് പറഞ്ഞുനടക്കരുത്. അന്നുതൊട്ട് ഈ ആത്മകഥ എഴുതുന്നതുവരെ ജയിലില്‍പോയ കഥ ആരോടും പറഞ്ഞിരുന്നില്ല. പറയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. രജീവേട്ടന്‍ ഒരു കോഴ്‌സ് ചെയ്യാനായി കോഴിക്കോട് എത്തിയതായിരുന്നു. എന്റെ അന്നത്തെ ബുദ്ധിക്ക് അത് എന്ത് കോഴ്സായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
ചന്ദ്രേട്ടന്റെ കല്യാണത്തിന് നാള്‍ കുറിച്ചിരിക്കുന്നത് മറ്റന്നാളാണ്. ചന്ദ്രട്ടനെക്കുറിച്ച് ഒരു വിവരവും ഇല്ല. എന്നാലും ഈ ചന്ദ്രേട്ടന്‍ എവിടെ പോയികിടക്കുന്നു? എന്റെ കൈയ്യിലുള്ള ചില്ലറകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ എന്നുമൊക്കെ ചിന്തിച്ച് രാവിലെ എഴുന്നേറ്റ് ബാത്ത്‌റൂമില്‍ ചെന്നു പല്ലുതേച്ച് മുഖവും കഴുകി പുറത്തുവന്നപ്പോള്‍ രജീവേട്ടന്‍ വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് ഓടി വന്നു. അന്നത്തെ തീയ്യതി 1991 മെയ് 22 ആയിരുന്നു.
'ഇളങ്കോ അറിഞ്ഞോ' എന്നു ചോദിച്ചു. എന്ത് എന്നു ഞാന്‍ തിരിച്ചുചോദിച്ചു.
''ഇന്നലെ രാത്രി തമിഴ്‌നാട്ടില്‍വെച്ച് രാജീവ്ഗാന്ധി കൊല്ലപ്പെട്ടു.''
രജീവേട്ടന്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി.
''അയ്യോ... ആരാ........
© Mathrubhumi
