'നെഞ്ചുവേദനിക്കുന്നു, ഒന്നു കിടക്കട്ടെ എന്നു പറഞ്ഞ് കിടന്ന കവി പിന്നീട് ഉണര്‍ന്നില്ല' | വഴിയടയാളങ്ങൾ
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ വരികൾ | ഫോട്ടോ: ഷൈൻ വി.എസ്./ മാതൃഭൂമി
മലയാള കാല്‍പ്പനിക പ്രസ്ഥാനത്തിന്റെ തോണിയും തുഴയുമായിരുന്നു കവി ചങ്ങമ്പുഴ കൃഷ്ണപിള്ള. ക്ഷയരോഗബാധിതനായാണ് കവി മരിക്കുന്നത്. വളരെ വൈകിയാണ് ക്ഷയരോഗം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കവിയെ തിരികെക്കിട്ടുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. രോഗബാധിതനായതിനുശേഷം കവിയുടെ അടുത്തേക്ക് ആരെയും കൂടുതല്‍ അടുപ്പിച്ചിരുന്നില്ല. ഒരുദിവസം തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ കാവടിയാട്ടം കണ്ടു മടങ്ങിവന്നതിന്റെ പിറ്റേന്നു മുതല്‍ ചങ്ങമ്പുഴയ്ക്ക് കലശലായ ചുമ തുടങ്ങി. ആദ്യം നാട്ടുവൈദ്യന്‍മാരെ പരീക്ഷിച്ചുവെങ്കിലും ചുമ മാറാതെ വന്നതോടെ അലോപ്പതി ഡോക്ടറെ കാണിച്ചു. ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചത് അപ്പോഴാണ്. തൃശ്ശൂരിലുള്ള മംഗളോദയം നേഴ്‌സിങ് ഹോമിലായിരുന്നു ചികിത്സ. കവിയുടെ അനുജനാണ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്നത്. ഭാര്യ ശ്രീദേവിയമ്മ കൈക്കുഞ്ഞുമായി കഴിയുന്ന സമയമായതിനാലാണ് അനുജന്‍ ആശുപത്രിയില്‍ കൂട്ടിരുന്നത്. ഒരു മകരമാസത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. മിഥുനമാസത്തില്‍ മരിക്കുകയും ചെയ്തു. രോഗം കൂടുതലാണെന്ന് മനസ്സിലാക്കി കവിയെ വിദഗ്ദചികിത്സയ്ക്ക് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി വേഷംമാറിയിരിക്കുമ്പോഴായിരുന്നു മരണം. നെഞ്ചുവേദനിക്കുന്നു. ഒന്നു കിടക്കട്ടെ എന്നു പറഞ്ഞ് കിടന്ന കവി പിന്നീട് ഉണര്‍ന്നില്ല. കാവ്യലോകത്തിന്റെ ഗന്ധര്‍വ്വന്‍ അങ്ങനെ അസ്തമിച്ചു.
ചങ്ങമ്പുഴയുടെ മരണവാര്‍ത്ത അന്ന് മാതൃഭൂമി പത്രം നല്‍കിയത് ഇങ്ങനെയായിരുന്നു.
തൃശ്ശൂര്‍,ജൂണ്‍ 17.
ഇന്നുച്ചതിരിഞ്ഞു മൂന്നേമുക്കാല്‍ മണിക്കു സുപ്രസിദ്ധ കവിയായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള തൃശ്ശൂരിലെ മംഗളോദയം നഴ്‌സിങ് ഹോമില്‍വെച്ചു മരിച്ചുപോയിരിക്കുന്നു. വൈകുന്നേരം അഞ്ചരമണിക്ക് മൃതദേഹം അദ്ദേഹത്തിന്റെ സ്വദേശമായ ഇടപ്പള്ളിക്ക് കൊണ്ടുപോയി. 1927 -ല്‍ ആലുവാ സെന്റ്മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരു ചങ്ങമ്പുഴ 1928 -ല്‍ ഇടപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലേയക്ക് മാറി. പിന്നീട് എറണാകുളം എസ്സ്.ആര്‍.വി. സ്‌കൂളില്‍ ചേര്‍ന്നു. 1941-ല്‍ മഹാരാജാസില്‍ എത്തിയ ചങ്ങമ്പുഴ, തിരുവനന്തപുരത്തേക്കു പോയി, അവിടെ നിന്ന് ബി.എ. ഓണേഴ്സ് നേടി. അതിനുശേഷം 1942-ല്‍ പൂനെയില്‍ സൈനീകസേവനത്തിനു പോയി. കുറേ കഴിഞ്ഞ് സേവനം മതിയാക്കി നിയമപഠനത്തിന് മദിരാശിക്ക് വിട്ടു. പക്ഷേ, നിയമത്തിന് അതീതനാണ് താന്‍ എന്നു തോന്നിയതുകൊണ്ടോ എന്തോ, മദിരാശിയോട് വിടപറഞ്ഞ്, തൃശ്ശൂരിലെത്തി മംഗളോദയത്തില്‍ ചേര്‍ന്നു. തന്റെ അനര്‍ഘങ്ങളായ കൃതികള്‍ ചങ്ങമ്പുഴയ്ക്കു പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്, അദ്ദേഹം മംഗളോദയത്തില്‍ പത്രാധിപസമിതിയില്‍ അംഗമായിരിക്കുമ്പോഴാണ്. 'സ്പന്ദിക്കുന്ന അസ്ഥിമാടവും' 'ദേവഗീത'യും അവിടെവച്ചെഴുതിയ കൃതികളാണ്. 1947 -ല്‍ ചങ്ങമ്പുഴ രോഗബാധിതനായി. ആ സ്വരരാഗസുധ 1948 ജൂണ്‍ 17 ന് നഷ്ടമായി. ചങ്ങമ്പുഴ 25-ാമത്തെ വയസ്സില്‍ എഴുതിയ രമണനാണ് അദ്ദേഹത്തെ കേരളക്കരയുടെ പ്രിയങ്കരനാക്കിയത്. അതിനും രണ്ടുവര്‍ഷം മുമ്പ് (23-ാമത്തെ വയസ്സില്‍) എഴുതിയ 'ബാഷ്പാഞ്ജലി' യിലെ വരികളും ശ്രദ്ധയാകര്‍ഷിക്കുന്നതായി. 47 പദ്യകൃതികളും, 13 ഗദ്യകൃതികളും ചങ്ങമ്പുഴയില്‍ നിന്ന് കൈരളിക്ക്, ഉപഹാരമായി ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഭാവഗീതങ്ങളുടേയും നീണ്ട കവിതകളുടേയും വിവര്‍ത്തനങ്ങളുടേയും കര്‍ത്താവുമാണ് അദ്ദേഹം. ഇടപ്പള്ളി പടിഞ്ഞാറെ ഇലവുങ്കല്‍ വീട്ടില്‍ ശ്രീദേവിയെയാണ് ചങ്ങമ്പുഴ വിവാഹം കഴിച്ചത്. ചങ്ങമ്പുഴയുടെ ഏറ്റവും പ്രിയസുഹൃത്ത് ഇടപ്പള്ളി രാഘവന്‍പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യയാണ് രമണന്‍ എഴുതാന്‍ പ്രചോദനമായതും.
തൃശ്ശൂരില്‍ രാമവര്‍മ്മ തീയേറ്ററിന്റെ അടുത്തുള്ള മംഗളോദയം ഓഫീസില്‍ ചങ്ങമ്പുഴയും മുണ്ടശ്ശേരിയും എം.ആര്‍.ബി.യും ഒരുമിച്ചിരുന്നു സംസാരിക്കും. ഈ ചര്‍ച്ചകള്‍ സാഹിത്യത്തിലെ പല കാഴ്ചപ്പാടുകളേയും തിരുത്തിക്കുറിക്കുന്നതായിരുന്നു. നിരൂപകരുടെ അഭിപ്രായത്തില്‍ ഗീതി കാവ്യങ്ങള്‍ അഥവാ സ്വഛന്ദ ഗീതങ്ങള്‍ എന്ന സാഹിത്യ ശാഖയില്‍ പെട്ടതാണ് ചങ്ങമ്പുഴയുടെ കവിതകള്‍. ഒരു പ്രത്യേകത അതില്‍ കാണുന്നത്, പലപ്പോഴും, കഥ നീങ്ങുന്നത് ആട്ടിടയന്മാര്‍ പാട്ടു പാടുമ്പോഴാണ്. അവരെ ആലംബമാക്കി, കവിക്ക് പറയാനുള്ളതെല്ലാം കവി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. രമണനിലെ ഗായക സംഘത്തിന്റെ റോള്‍ സുപ്രധാനമാണ്. 'അനുപമ സുലളിതവനതലത്തില്‍...........
© Mathrubhumi
