'നാളെ മോഹൻലാലിന്റെ സിനിമ റിലീസ് ചെയ്യുന്നുണ്ട്, പോയി കച്ചവടം തുടങ്ങിക്കോ'; അതായിരുന്നു ഉപദേശം
പുഷ്പ തീയേറ്റർ (Photo: കെ.കെ.പ്രവീൺ)
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ റിലീസായ കിഴക്കു വാസല്‍ സിനിമ കോഴിക്കോട് പുഷ്പാ തീയേറ്ററില്‍ ദീപാവലി പ്രമാണിച്ച് റിലീസ് ആയിരിക്കുകയാണ്. അന്നത്തെ കാലത്ത് രജനീകാന്തിന്റെയും കമലഹാസന്റെയും സിനിമകള്‍ ഒഴികെയുള്ള സിനിമകള്‍ തമിഴ്നാട്ടില്‍ റിലീസായതിനുശേഷം കുറച്ചുകഴിഞ്ഞാണ് കേരളത്തില്‍ റിലീസിന് എത്തുക. കാർത്തിക്കും രേവതിയും ഖുഷ്ബുവുമാണല്ലോ ചിത്രത്തിൽ.
പരോക്ഷമായാണെങ്കിലും ഖുശ്ബു കാരണമാണല്ലോ എന്റെ പട്ടുക്കോട്ടൈ കലൈമഹല്‍ ഫൈനാന്‍സ് ജോലി നഷ്ടമായത്. അതേ ഖുശ്ബുവിന്റെ പോസ്റ്ററിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ഞാന്‍ പ്രൈസ് ബോര്‍ഡ് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പ്രൈസ് ബോര്‍ഡുമെടുത്ത് ഞാന്‍ പുഷ്പ തീയേറ്ററിലേക്ക് നടന്നു. 1990 കാലഘട്ടത്തില്‍ എന്നെപ്പോലെതന്നെ കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപാട് പേര്‍ ഖുശ്ബുവിനെ ആരാധിച്ചിരുന്നു. അതുകൊണ്ടുതന്നെ പതിനൊന്നര മണിയുടെ നൂണ്‍ഷോയ്ക്ക് പുഷ്പയില്‍ നല്ല തിരക്കുണ്ടായിരുന്നു.
പുഷ്പയുടെ പടിഞ്ഞാറുഭാഗത്ത് രണ്ട് രൂപയുടെയും നാലു രൂപയുടെയും ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരുന്നു. കൗണ്ടറിനടുത്തായി എന്റെ പ്രൈസ് ബോര്‍ഡ് തറയില്‍ വിരിച്ച് 'വെറും അമ്പതു പൈസയ്ക്ക് ഇരുനൂറു രൂപ ഫസ്റ്റ് പ്രൈസ്. വാങ്കോ...വന്നു പ്രൈസ് ബോര്‍ഡ് പാരുങ്കോ...' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന കുറച്ചു പിള്ളേര്‍ ഓടിയെത്തി. അമ്പതു പൈസ തന്ന് പ്രൈസ് ബോര്‍ഡിലെ സ്റ്റിക്കര്‍ കീറാന്‍ തുടങ്ങി.
ആ പ്രൈസ് ബോര്‍ഡ് കേരളാ ലോട്ടറി പോലെയാണ്. കേരളാ ലോട്ടറിയില്‍ ഒന്നാം സമ്മാനം മുതല്‍ അവസാനത്തെ സമ്മാനം വരെ ടിക്കറ്റ് വാങ്ങുന്നവര്‍ക്കുള്ളതാണ്. പക്ഷേ, ഇളങ്കോ ലോട്ടറിയില്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഇളങ്കോയ്ക്കുള്ളതാണ്. പെട്ടെന്ന് എന്റെ മുമ്പില്‍ കുറെ ആളുകള്‍ വന്നിരുന്നു. പ്രൈസ് ബോര്‍ഡ് കച്ചവടം ഉഷാറാക്കി. രാവിലെ പതിനൊന്ന് ഇരുപത്തിയഞ്ച് ആയപ്പോഴേക്കും പുഷ്പയില്‍ സിനിമ തുടങ്ങാനുള്ള ബെല്ലടിച്ചു. എന്റെ അടുത്തുണ്ടായിരുന്നവരൊക്കെ സിനിമ കാണാനായി തീയേറ്ററിലേക്ക് ഓടി.
എന്റെ കീശയിലുണ്ടായിരുന്ന പണമെടുത്ത് ഞാന്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 75 രൂപയുണ്ടായിരുന്നു. ഇരുപത്തിയഞ്ചു രൂപ പ്രൈസ് ബോര്‍ഡിനുള്ള മുതല്‍ പോയാലും അമ്പതു രൂപയുടെ ലാഭം! അന്ന് ദീപാവലിയാണല്ലോ. അതുകൊണ്ട് അതോടെ അന്നത്തെ കച്ചവടം മതിയാക്കി ദീപാവലി ആഘോഷിക്കാന്‍ തീരുമാനിച്ചു.
എന്റെ കൈയ്യില്‍ അമ്പതു രൂപയുണ്ട്. പെട്ടെന്ന് ഞാന്‍ രാജാവായതുപോലെ തോന്നി. രണ്ടു രൂപയുടെയും നാലു രൂപയുടെയും ടിക്കറ്റ് കൗണ്ടറിനെ പുച്ഛത്തോടെ നോക്കിയതിനുശേഷം ഞാന്‍ നേരെ ചെന്ന് ഏഴ് രൂപയുടെ ബാല്‍ക്കണി ടിക്കറ്റെടുത്ത് ഖുശ്ബുവിനെ കാണാനായി തീയേറ്ററില്‍ കയറി ആര്‍ഭാടമായി ഇരുന്ന് 'കിഴക്കു വാസല്‍' കാണാന്‍ തുടങ്ങി.
ഉച്ചയ്ക്ക് രണ്ടുമണിക്ക് സിനിമ വിട്ടതിനുശേഷം നേരെ ലോഡ്ജിലേക്ക് ഓടിച്ചെന്നു. കൈയ്യിലുണ്ടായിരുന്ന പ്രൈസ് ബോര്‍ഡ് ബെഞ്ചിനു താഴെയുണ്ടായിരുന്ന ബാഗില്‍ വെച്ചു. തലേദിവസം പണിയെടുത്ത ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍ ചെന്ന് ചോറു കഴിച്ചു. ആ ഹോട്ടലില്‍ മൂന്നു രൂപയായിരുന്നു അന്ന് ചോറിന്റെ വില.
അവിടെ നിന്ന് ഞാന്‍ കോറണേഷന്‍ തീയേറ്ററിലേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു. കോറണേഷന്‍ തീയേറ്ററില്‍ വി.എം.സി. ഹനീഫ സംവിധാനം ചെയ്ത പകലില്‍ പൗര്‍ണ്ണമി എന്ന സിനിമയാണ് കളിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫ തമിഴ് സിനിമാലോകത്ത് വി.എം.സി. ഹനീഫ എന്നാണ് അറിയപ്പെട്ടിരുന്നത്. സിനിമ കഴിഞ്ഞ് കോറണേഷന്‍ തീയേറ്ററിനു മുന്നിലുള്ള നിമിഷ ഹോട്ടലില്‍ നിന്ന് ചായ കഴിച്ചു. (ആ ഹോട്ടല്‍ ഇന്നും അതേ സ്ഥലത്തുതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.)
നിമിഷ ഹോട്ടലില്‍ നിന്ന് ഡേവിസണ്‍ തീയേറ്ററിലേക്ക് ചെന്നു. അവിടെ മോഹന്‍ലാലിന്റെ ഇന്ദ്രജാലം എന്ന സിനിമയാണ് കളിച്ചിരുന്നത്. മുമ്പ് ചങ്ങരംകുളം അങ്ങാടിയിലും അയനിച്ചോട്ടിലും വെച്ച് രണ്ട് മലയാളഗാനങ്ങള്‍ കേള്‍ക്കുകയും ആ ഗാനങ്ങള്‍ എനിക്ക് ഇഷ്ടമാവുകയും ചെയ്തിരുന്നു.
'' സുന്ദരീ...സുന്ദരീ... ഒന്നൊരുങ്ങിവാ... എന്ന പാട്ടും, കുഞ്ഞിക്കിളിയേ.... കൂടെവിടെ...''എന്ന പാട്ടുമാണ് കേട്ടിരുന്നത്. ഇന്ദ്രജാലം സിനിമയില്‍ കുഞ്ഞിക്കിളിയേ പാട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
ആദ്യമായിട്ടാണ് ഞാന്‍ ഒരു മോഹന്‍ലാല്‍ സിനിമ കാണുന്നത്. അക്കാലത്തെ സിനിമകളിൽ രജനീകാന്തിനെ പോലെ തന്നെ തലമുടിയൊക്കെ ഒതുക്കി സ്‌റ്റൈലായി നടന്നാണ് ലാലേട്ടന്‍ ഇന്ദ്രജാലത്തില്‍ അഭിനയിച്ചിരുന്നത്.
സിനിമ കഴിഞ്ഞ് വീണ്ടും നിമിഷ ഹോട്ടലില്‍ ചെന്ന് മൂന്നുരൂപാ അമ്പതു പൈസ കൊടുത്ത് ടോക്കണ്‍ വാങ്ങി ചോറു കഴിച്ചു. അവിടെ നിന്ന് ബ്ലൂഡയമണ്ട് തീയേറ്ററിലേക്ക് ഓടി. കമലഹാസന്‍ നാലുവേഷത്തില്‍ അഭിനയിച്ച മൈക്കല്‍ മദന കാമരാജന്‍ എന്ന സിനിമയായിരുന്നു ദീപാവലി പ്രമാണിച്ച് അവിടെ കളിച്ചിരുന്നത്.
കമലഹാസന്റെ പുതിയ സിനിമയ്ക്ക് ടിക്കറ്റ് കിട്ടുമോ എന്തോ എന്ന് ആലോചിച്ച് തീയേറ്റര്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ ഒറ്റ മനുഷ്യനെയും കണ്ടില്ല!........
© Mathrubhumi
