ട്രേഡിങ് ആപ്പുകളിലെ നിങ്ങളുടെ പണം സുരക്ഷിതമാണോ? പുറത്തേക്കുള്ള വാതിൽ എവിടെയാണ്?
പടപേടിച്ച് പന്തളത്ത് ചെന്നപ്പോ അവിടെ പന്തംകൊളുത്തിപ്പട എന്നപോലെയാണ് ഇപ്പോൾ ആപ്പ് വഴി ഓഹരി ട്രേഡിംഗ് നടത്തുന്നവരുടെ സ്ഥിതി. എന്തൊക്കെയാണ് ഇത്തരം ട്രേഡിംഗ് ആപ്പുകളിൽ നടക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടാത്ത സ്ഥിതി. തീപ്പിടിച്ച കെട്ടിടത്തിനുള്ളിലകപ്പെട്ടതുപോലുള്ള ഭീതിജനകമായ അവസ്ഥയിലാണ് പല ട്രേഡേഴ്‌സും. പുക നിറഞ്ഞിരിക്കുന്നു. അലാറങ്ങൾ മുഴങ്ങുന്നു. ചുവപ്പും പച്ചയും നിറമുള്ള അക്കങ്ങൾ മിന്നിമറയുന്നു. എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒരാൾക്കും വ്യക്തമായി അറിയില്ല - പുറത്തേക്കുള്ള വാതിൽ എവിടെയാണ്? അതിനേക്കാൾ ഭീകരം, ആ വാതിൽ നമ്മുക്ക് ഉള്ളിൽ നിന്ന് തുറക്കാൻ കഴിയില്ല എന്നതാണ്. പുറത്തിരിക്കുന്ന ആരോ ഒരാൾക്ക് മാത്രമാണ് അതിന്റെ നിയന്ത്രണം.
ഇത് പെട്ടെന്ന് പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകളെക്കുറിച്ചുള്ള കഥയല്ല. അത്തരം കഥകൾക്ക് തുടക്കവും അവസാനവും ഇല്ല. ഇത് രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭകർ നടത്തുന്നു എന്ന് അഭിമാനത്തോടെ പറയുന്ന, 'വിശ്വാസയോഗ്യ'മെന്ന് മുദ്രകുത്തപ്പെട്ട, കോടിക്കണക്കിന് മധ്യവർഗക്കാർ ദിവസവും ഉപയോഗിക്കുന്ന അതിപ്രശസ്തമായ ഓഹരി വ്യാപാര ആപ്പുകളെക്കുറിച്ചാണ്.
ഒരു ബേക്കറിക്കാരന്റെ ബേക്ക് ചെയ്യാത്ത കഥ
എന്റെ ഒരു സുഹൃത്ത്. ഒരു ബേക്കറി നടത്തുന്നു. ചെറിയ വ്യവസായി. ചൂതാട്ടം അലർജിയുള്ള മനുഷ്യൻ. അയാൾ ഓഹരി വിപണിയിൽ കയറിയത് അത്യാശ കൊണ്ടല്ല, സൂക്ഷ്മത കൊണ്ടാണ്. ലളിതമായ നിയമങ്ങളെല്ലാ പാലിച്ചുമാത്രമുള്ള കളിക്കാരൻ.
ദിവസത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് ട്രേഡ് മാത്രം 1,000 മുതൽ 5,000 വരെ ലാഭം കിട്ടിയാൽ അന്നത്തെ കളി അവസാനിപ്പിക്കും. ചില ദിവസങ്ങളിൽ 10,000രൂപവരെ കിട്ടും. ഒരു രൂപ പോലും ആപ്പ് വാലറ്റിൽ കിടക്കാൻ അനുവദിക്കില്ല
വൈകുന്നേരം ലാഭവും മൂലധനവും നേരെ ബാങ്ക് അക്കൗണ്ടിലേക്ക്. (പക്ഷേ ഒരു ദിവസം ഇത്രയും തുക വാലറ്റിൽ ഇട്ടിട്ട് പിറ്റേന്നേ അവർ പലപ്പോഴും പണം പിൻവലിക്കാൻ അനുവദിക്കൂ. ഇനി ആപ്പിനെങ്ങാനും വല്ല തട്ടിപ്പും നടത്തണമെന്ന് തോന്നിയാലും രക്ഷയില്ല. പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ വാലറ്റിൽ ഒന്നും ഉണ്ടാകില്ല.
ഡിജിറ്റൽ ലോകത്തിലെ പഴയകാല ബുദ്ധി. പുള്ളിക്കാരനെ ഏതായാലും സമ്മതിക്കണം. പക്ഷേ ആപ്പുകാര് ആരാ മോൻ. ഒരു ദിവസം നിഫ്റ്റി കോൾ ഓപ്ഷനിൽ അയാൾ 22,000 രൂപ നിക്ഷേപിച്ചു. മാർക്കറ്റ് കുതിച്ചു. ലാഭം 20,000 രൂപ പിന്നെ 25,000 രൂപ. പിന്നെ 30,000 രൂപ. അങ്ങനെ കണ്ണ് തള്ളിയിരിക്കുന്നതിനിടെ ബേക്കറിയിൽ നിന്ന് ഫോൺ. വിതരണക്കാരൻ. സ്റ്റാഫ്. തിരികെ നോക്കുമ്പോൾ ലാഭം 15,000 ആയി കുറഞ്ഞു. ഉടൻ ട്രേഡ് ക്ലോസ് ചെയ്തു. സോ ഫാർ സോ ഗുഡ്. യഥാർത്ഥ കഥ തുടങ്ങിയത് അതിന് ശേഷമാണ്.
വാലറ്റിൽ നിന്നു പണം ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചു. സ്‌ക്രീനിൽ ഒരു........
