രാമലക്ഷ്മണ പ്രഹസനം
ചങ്ങനാശ്ശേരി പോപ്പും കണിച്ചുകുളങ്ങര മൂപ്പനും വേഷമിടുന്ന പ്രഹസനം പിന്നെയും വേദിയിലെത്തുകയാണ്. കർട്ടൻ പൊങ്ങുന്നതിനുമുമ്പ് ഈ കലാരൂപത്തെപ്പറ്റി രണ്ടുവാക്ക്. ഇതൊരു പ്രഹസനമാണ്; നാടകമല്ല. രണ്ടും ഒന്നല്ല. കെട്ടുറപ്പുള്ള കലാരൂപമാണ് നാടകം. ചരിത്രപരമോ സാമൂഹികമോ ആയി ഗൗരവമുള്ള വിഷയങ്ങളായിരിക്കും നാടകത്തിൽ. വൈകാരികമായി കെൽപും ആഴവുമുള്ള കഥാപാത്രങ്ങളായിരിക്കും. എന്നാൽ, കാണികളെ ചിരിപ്പിക്കാൻ അരങ്ങേറുന്ന തട്ടിക്കൂട്ട് കലാപരിപാടിയാണ് പ്രഹസനം. ഇതിനാണ് സ്കിറ്റ്, സറ്റയർ എന്നൊക്കെ പറയുന്നത്. വ്യക്തികളുടെ സ്വഭാവവൈകല്യങ്ങളോ സമൂഹത്തിലെ മാറാപ്പുകെട്ടുകളോ ഒക്കെയായിരിക്കും വിഷയം. വിചിത്രസ്വഭാവക്കാരും കോമാളിപ്പരുവത്തിലുള്ളവരുമായിരിക്കും കഥാപാത്രങ്ങൾ. നാടകം വിപുലമായ കലാരൂപമാണെങ്കിൽ ഒരുതരം ഹാസ്യാവതരണമാണ് പ്രഹസനം. വല്ലാതെ താൽപര്യമുള്ളവർക്ക് മഹേന്ദ്ര വിക്രമവർമന്റെ മത്തവിലാസം പ്രഹസനം കാണാം. ഗംഭീരമാണ്. നമ്മളിവിടെ കാണാൻ പോകുന്നത് ഒരു നാടൻ പ്രഹസനമാണ്. രണ്ടാമത്തെ അരങ്ങേറ്റമാണ്. 2012ലാണ് ആദ്യം കളിച്ചത്. അന്ന് രംഗത്തുവന്ന രാമലക്ഷ്ണന്മാർതന്നെയാണ് ഇത്തവണയും നായകന്മാർ. അവർതന്നെയായിരിക്കും വില്ലന്മാരും.
ഇതേ പ്രമേയത്തിലൊരു നാടകം 1951-52 കാലത്ത് അരങ്ങേറിയിട്ടുണ്ട്. ദുരന്തനാടകമായിരുന്നു. അന്ന് ഐക്യകേരള നാടകശാലയില്ല. തിരുവിതാംകൂറിലാണത് തകർത്താടിയത്. അതിഗംഭീരന്മായിരുന്നു കഥാപാത്രങ്ങളും അഭിനേതാക്കളും. എൻ.എസ്.എസിന്റെ ആചാര്യൻ മന്നത്തു പത്മനാഭനും എസ്.എൻ.ഡി.പി യോഗത്തിന്റെ അങ്കച്ചേകവൻ ആർ. ശങ്കറും. മന്നത്തിന്റെ ഡയറി മറിച്ചുനോക്കിയാൽ അതിലെ ഹരമുള്ള രണ്ടുമൂന്നു രംഗങ്ങൾ കാണാം. (ഒന്ന്) 1950 ഫെബ്രുവരി 5-നു ഹൈന്ദവയോഗം സ്ഥാപിക്കാൻ പ്രതിനിധിയോഗം കാലത്തു പത്തുമണിക്ക് കരയോഗ മന്ദിരത്തിൽ കൂടി. ഹിന്ദുസമുദായത്തിന്റെ എല്ലാ വിഭാഗങ്ങളുടേയും പ്രതിനിധികൾ ഹാജരായി. ഹിന്ദു മഹാമണ്ഡലം എന്നപേരിൽ ജാതിയില്ലാതാക്കാൻ ഒരു ഏകീകൃത ഹിന്ദു ജനതാ രൂപവത്കരണത്തിനു തുടക്കമിട്ടു. (രണ്ട്) 1951-ജൂൺ 24ന് കൊല്ലത്ത് ഡെ.കോൺഗ്രസ് കൺവെൻഷൻ കാലത്തു പത്തുമണിക്ക്. തിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്ന് പ്രാമാണികരായ പ്രതിനിധികൾ വന്നിരുന്നു. ആർ. ശങ്കരനാരായണ അയ്യരുടെ അധ്യക്ഷതയിൽ യോഗം കൂടി. രാജ്യവ്യാപകമായ നിലയിൽ ഡെമോക്രാറ്റിക്........
