ആദ്യവെട്ട് അയാൾ കൈ കൊണ്ട് തടുത്തു, കൈത്തണ്ടയിൽ പീച്ചാങ്കുഴൽ പോലെ ചോരക്കുഴൽ വായ തുറന്നു
ഷീജ വക്കം (വലത്ത്) ഇടത്ത് പ്രതീകാത്മക ചിത്രം
മഞ്ഞണാത്തിമരത്തിന്റെ ചുവട്ടിലായി ഒരു ആസ്‌ബെസ്റ്റോസ് ഷീറ്റും അതിനെത്താങ്ങുന്ന നാല് തുരുമ്പിച്ച കാലുകളുമായിരുന്നു ആ ബസ്റ്റോപ്പ്. അവിടെത്തിങ്ങി നിന്ന പച്ചയും വെള്ളയും യൂണിഫോമിട്ട സ്‌കൂൾ കുട്ടികള്‍ ബസ്സില്‍ കയറാന്‍ ജീവന്‍മരണപ്പോരാട്ടം നടത്തി. ബസ്സില്‍ ഒരിഞ്ചു സ്ഥലം ബാക്കിയില്ല. ഉത്ഭവസ്ഥാനത്തു നിന്നു തന്നെ സ്കൂള്‍ കുട്ടികള്‍ അതിന്റെ ഓരോ അണുവും കീഴടക്കിയിരുന്നു.
'ടിക്കറ്റ് കേറട്ടെ. ആദ്യം ടിക്കറ്റ് കേറട്ടെ.' കണ്ടക്ടർ നിസ്സഹായമായി വിളിച്ചാര്‍ത്തു. 'അങ്ങോട്ട് മാറി നില്‍ക്ക്' അരിശംപൂണ്ട കിളി കുട്ടികളെ തള്ളിമാറ്റി.
ബസ്സിന്റെ ഏറ്റവും മുന്നില്‍, ഡ്രൈവര്‍ക്കും പെട്ടിപ്പുറത്തിനുമപ്പുറം മുന്‍ഗ്ലാസ്സിനോട് പതിഞ്ഞ രീതിയിലാണ് എന്റെ നില്‍പ്പ്. സ്കൂള്‍ബാഗ് ഒരു സ്‌നേഹവതി വാങ്ങി മടിയില്‍ വെച്ചിട്ടുണ്ട്. കാല് ചവിട്ടിയൊടിക്കാതിരുന്നാല്‍ മാത്രം മതി, അവരെന്റെ ഷൂസിനോട് ദീനമായി അപേക്ഷിച്ചു.
ആ ബസ്സ് ഞങ്ങള്‍ക്ക് ശരിക്കും ഒരു സ്കൂള്‍ബസ്സുപോലായിരുന്നു. വക്കത്തു നിന്ന് ആറ്റിങ്ങല്‍ വരെ അതില്‍പ്പോവും. അവിടെ നിന്ന് സ്കൂള്‍വാനില്‍ വട്ടപ്പാറ ലൂര്‍ദ്ദ് മൗണ്ട് സ്കൂളിലേയ്ക്ക്. തിരിച്ച് ആറ്റിങ്ങലെത്തി ട്യൂഷനും കഴിഞ്ഞാണ് വീട്ടിലേയ്ക്ക്. ഇതേ ബസ്സിന്റെ വൈകിട്ടത്തെ ട്രിപ്പില്‍. അങ്ങനെ ചിരപരിചയത്താല്‍ ബസ്സും ജീവനക്കാരും ബന്ധുക്കളെപ്പോലായിരുന്നു. ഒരു ലോലഹൃദയനായ ഡ്രൈവറും, അതിലോലനായ കിളിയുമാണ് അതിനുള്ളത്. നല്ല കണ്ടീഷന്‍ ബസ്സാണ്. പെരുമഴയുള്ളപ്പോള്‍ അരിപ്പയിലൂടെന്ന പോലെ വെള്ളം ഉള്ളിലിരിക്കുന്നവര്‍ക്ക് ശിരോധാര നടത്തും. നടുക്കുള്ള കമ്പിയില്‍ ബലമായി പിടിച്ചാല്‍ ചിലപ്പോള്‍ അതും കൊണ്ട് പോകേണ്ടതായി വരും. പെയിന്റടിച്ച ഒരു തകരപ്പാട്ടയായിരുന്നു അത്!
കുറച്ച് ദിവസമായി പഴയ യുവഡ്രൈവറെ കാണാനില്ലായിരുന്നു. എണ്ണത്തലമുടി ചപ്പിച്ചു കോതിവെച്ച് ചന്ദനക്കുറിയണിഞ്ഞ്, ചെവിയില്‍ തെച്ചിപ്പൂ ചൂടി ഒരു തൂമന്ദഹാസത്തോടെയാണ് അയാള്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന കോളേജ് കുമാരികളെ അഭിമുഖീകരിച്ചിരുന്നത്. ലലനാമണികളാല്‍ വളയപ്പെടാന്‍ വിധിക്കപ്പെട്ട യുവകോമളതരളജീവിതം.
പുതിയയാള്‍ ഒരു നാരകീയപുരുഷനായിരുന്നു. 60 വയസ്സെങ്കിലുമുള്ള ഒരു സ്റ്റീല്‍ബോഡി. പരുത്തിപ്പാടത്തു കേറിയ വെട്ടുകിളിപ്പറ്റത്തെപ്പോലെയാണ് അയാള്‍ കുട്ടികളെ കണ്ടത്. കാണുമ്പോഴേ മുഖപേശികള്‍ വലിഞ്ഞുമുറുകി ഒരു സംഹാരഭാവം കൈവരും. പാരലല്‍ സര്‍വീസ് നടത്തുന്ന ട്രക്കറുകളെയും, കുട്ടിവാനുകളെയും അതില്‍ കയറി സുഖമായിരുന്നു പോവുന്ന ഫുള്‍ടിക്കറ്റുകളെയും തലയില്‍ക്കൈവെച്ചു പ്രാകും. എന്നിട്ട് അമ്പതു പൈസയുമായി ബസ്സില്‍ കേറാന്‍ വരുന്ന ഞങ്ങള്‍ സ്കൂള്‍കുട്ടികളെ തന്തയ്ക്കു വിളിക്കും. ഇനിയും മുന്നോട്ട്, ഫുട്ബാള്‍ കളിക്കാന്‍ സ്ഥലമുണ്ട് എന്നൊക്കെ ആക്രോശിച്ചു കൊണ്ടിരിക്കും. ഇന്നിപ്പോള്‍ ഡ്രാക്കുള അപ്പുപ്പന്‍ മാറി പഴയ സുകുമാരപുരുഷന്‍ ചാര്‍ജെടുത്തിട്ടുണ്ട്. അതിന്റെ ഒരു ശൃംഗാരരസം ബസ്സിനുള്ളില്‍ തങ്ങിനില്‍ക്കുന്നുണ്ട്.
പൊക്കമില്ലാത്ത ഉണ്ടപ്പാത്തയാണ് ഞാന്‍. ഒറ്റക്കൈ കൊണ്ട് മുകളിലെ കമ്പിയില്‍ എത്തിപ്പിടിച്ച് തൂങ്ങി നില്‍ക്കുകയാണ്. പിന്നിലെ ജനമര്‍ദത്തില്‍ ഞെങ്ങി ഞെരുങ്ങിയാണ് നില്‍പ്പ്. ആരെങ്കിലുമറിഞ്ഞൊരു ഉന്ത് ഉന്തിയാല്‍, ഗ്ലാസ്സു തകര്‍ത്ത് റോഡിലേയ്ക്കു വീഴാവുന്നതാണ്. ഇനിയും കുറച്ച് സ്റ്റോപ്പുകള്‍ കൂടിക്കഴിഞ്ഞാല്‍ ഇറങ്ങാം. അവിടെ നിന്നാണ് സ്കൂള്‍ വാനില്‍ കേറേണ്ടത്.
പകുതിപ്പിള്ളേര്‍ ഇപ്പോഴും പുറത്തു തന്നെ. പെട്ടിക്കടയില്‍ തൂക്കിയിട്ട ലെയ്‌സുമാല പോലെ ആണ്‍കുട്ടികള്‍ പിന്നിലെ ഡോറില്‍ നിന്നു പുറത്തേയ്ക്കു തൂങ്ങിനില്‍ക്കുന്നു. ഡബിള്‍ബെല്ലടിച്ചു. ബസ്സ് പുറപ്പെടാനായി മുരടനക്കി.
മുന്നിലെ ചായക്കടയുടെ മുറ്റത്ത് സ്ഥിരമായി ഒരുപറ്റം വെള്ളപ്രാവുകള്‍ കൊത്തിപ്പെറുക്കുന്നതു കാണാറുണ്ട്. വളര്‍ത്തുപ്രാവുകളാണ്. പെട്ടെന്ന് ചായക്കടയില്‍ നിന്നൊരു ബഹളം കേട്ടു. അരിമണികളുപേക്ഷിച്ചു പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ചു പൊങ്ങി.. പൊങ്ങുന്ന പ്രാവിന്‍ചിറകുകളുടെ പശ്ചാത്തലത്തില്‍ ലുങ്കിയും വെള്ളബനിയനുമിട്ട ഒരു മനുഷ്യന്‍ പുറത്തേയ്‌ക്കോടിയിറങ്ങി വന്നു. കടവരാന്തയില്‍ തൂങ്ങിക്കിടന്ന പഴക്കുല വലിച്ചെടുത്ത് പിന്നാലെ ഓടിവന്നയാളെ അടിക്കുന്നതും പടലയില്‍ നിന്നുരിഞ്ഞു വീണ റോബസ്റ്റ പഴങ്ങള്‍ ചുറ്റും ചിതറുന്നതും കണ്ടു. രണ്ടു പേരും ഓടി വരുന്നത് ബസ്സിനു നേര്‍ക്കാണ്.
അയാള്‍ക്കു പിന്നാലെ എവിടെ നിന്നെന്നറിയാതെ വേറെയും ലുങ്കിധാരികള്‍ അവതരിച്ചു. ബസ്സിനു മുന്നില്‍ ഒരു ചെറിയ സിനിമാസ്‌റ്റൈല്‍ അടി നടന്നു. ആ മനുഷ്യനെ അവര്‍ വളഞ്ഞു. അങ്ങോട്ടുന്തുന്നു. ഇങ്ങോട്ട് തള്ളുന്നു. എതിരെപോയ കുറച്ച് പ്രായമുള്ള കല്‍പ്പണിക്കാര്‍ 'എടേ എടേ നിര്‍ത്തിനെടേ, വീട്ടിപ്പോയിനെടേ ..' എന്ന് വിളിച്ചുപറഞ്ഞു.
ഒരു നിമിഷം കൊണ്ടു രംഗം മാറി. ലുങ്കിധാരികളുടെ കൈകളില്‍ ആയുധങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തിളങ്ങുന്ന വെട്ടുകത്തികള്‍ !. ഉപദേശികളായ കല്‍പ്പണിക്കാര്‍ ഭയന്ന് മറുവശത്തേയ്‌ക്കോടി. ബഹളം കേട്ട് പുറത്തിറങ്ങി കാഴ്ച കണ്ടു നിന്ന പുരുഷന്‍മാര്‍ കണ്ടക്ടറടക്കം, നോഹയുടെ പേടകത്തിലേയ്‌ക്കെന്ന പോലെ, തിരികെ ബസ്സിനുള്ളിലേയ്ക്ക് നുഴഞ്ഞുകയറി.
എന്തൊക്കെയാണ് സംഭവിക്കുന്നത്? ആരെങ്കിലും ഒന്നു പിടിച്ചുമാറ്റണേ എന്ന് ഉള്ളുരുകി ആഗ്രഹിച്ചുപോയി. തമസാനദിക്കരയില്‍ നീരാടാന്‍ പോയ വാല്‍മീകിയെപ്പോലെ ലോകം മുഴുവന്‍ ആ........
© Mathrubhumi
